
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെകെ മഹേശൻ മരിക്കുന്നതിന് തലേദിവസമെഴുതിയ കത്ത് കുടുംബം അന്വേഷണസംഘത്തിന് കൈമാറി. നിരന്തരമായി അപമാനിക്കുന്നു. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട കേസുകളെല്ലാം തൻറെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നതായും കേസിന്‍റെ പേരിൽ നിരന്തരമായി ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കത്തിലുണ്ട്. മരിക്കുന്നതിന് തലേദിവസം എഴുതിയ കത്താണ് ഭാര്യ ഉഷാ ദേവി പൊലീസിന് കൈമാറിയത്. കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അത് സമയം മരണവുമായി ബന്ധപ്പെട്ട് മാരാരിക്കുളം പൊലീസ് മഹേശന്‍റെ ഭാര്യ ഉഷാ ദേവിയുടെ മൊഴിഎടുക്കുന്നത് തുടരുകയാണ്.
കത്തിലെ ആരോപണം തെറ്റിദ്ധരിപ്പിക്കാൻ ഉണ്ടാക്കിയതെന്ന് തുഷാര്‍, മഹേശന്‍റെ ഭാര്യയുടെ മൊഴിയെടുക്കുന്നു.
അതേ സമയം മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ വിശദീകരണം നൽകും. ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എസ്എന്‍ഡിപി നിലപാട് പറയുമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനും കണിച്ചുകുളങ്ങര യുണിയൻ സെക്രട്ടറിയുമായ കെ.കെ.മഹേശനെ എസ്എൻഡിപി ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് മഹേശനെ ചോദ്യം ചെയ്തിരുന്നു. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും മഹേശന്‍റേതായി നേരത്തെ പുറത്തുവന്ന കത്തിൽ ഉണ്ട്.
അതിനിടെ കെകെ മഹേശ്വന്റ ആത്മഹത്യ കേസ് ലോക്കൽ പൊലീസിന് സത്യസന്ധമായി അന്വേഷിക്കാനാവില്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്നും നിലവിലുള്ള തെളിവുകൾ വെച്ച് തന്നെ 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിക്കാൻ കഴിയുന്ന കേസാണിത് കുടുംബം പറയുന്നു. എന്നാൽ ലോക്കൽ പൊലീസ് സ്വാധീനക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ പ്രത്യേക ടീം തന്നെ വേണമെന്ന് ഡിജിപിക്ക് നൽകിയ പരാതിയിൽ കുടുംബം പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam