Silver Line: സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ; 100 ദിവസത്തിനകം സമർപ്പിക്കണം

By Web TeamFirst Published Jan 21, 2022, 5:42 AM IST
Highlights

അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള  സമരം ഇന്നും തുടരും. ഇന്ന് ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ നാട്ടിലെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം

കണ്ണൂർ: സിൽവർ ലൈൻ(SILVER LINE) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം (SOCIAL IMPACT STUDY)ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പഞ്ചായത്തിലാണ് തുടക്കമാവുക. പദ്ധതി വരുമ്പോൾ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരിൽ കണ്ട് അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവർത്തനം. ഇതിനായി ചോദ്യാവലി തയ്യാറാക്കി വളണ്ടിയർമാർ വീടുകളിലെത്തും. കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ കടന്നുപോകുന്ന 61. 7 കിലോ മീറ്റർ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. വീടുകളിൽ സർവ്വേ നടത്തിയും ജനപ്രതിനിധികളെ കേട്ടും റിപ്പോർട്ട് 100 ദിവസത്തിനകം സമർപ്പിക്കാനാണ് ഏജൻസിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം

ഇതിനിടെ പലയിടങ്ങളിലും പദ്ധതിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അങ്കമാലി പുളിയനത്ത് സിൽവർ ലൈനിനെതിരെയുള്ള  സമരം ഇന്നും തുടരും. ഇന്ന് ഉദ്യോഗസ്ഥർ സർവ്വേ കല്ലുകൾ നാട്ടിലെത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം. ഇന്നലെ ഇരുപത് സർവ്വേ കല്ലുകൾ പോലീസ് സംരക്ഷണയിൽ നാട്ടിയിരുന്നു. ഇവയെല്ലാം പിഴുതുമാറ്റാൻ വിവിധ സംഘടനകൾ ആലോചിക്കുന്നുണ്ട്. കെ റെയിൽ വിരുദ്ധ സമിതിയുടെ സംസ്ഥാനതലത്തിലുള്ള പ്രതിനിധികൾ ഇന്ന് പ്രദേശം സന്ദർശിക്കും. 

കല്ലുകൾ നാട്ടിയതിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യൂത്ത് കോൺഗ്രസും തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തകർ കൂട്ടമായി കല്ലുകൾ സ്ഥാപിച്ച പാടത്ത് എത്തി പിഴുതുമാറ്റുതിനെക്കുറിച്ചും ആലോചിക്കുന്നു അതേസമയം ഇന്ന് സർവേ കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടത്താൻ ഇടയില്ല എന്നാണ് കെ റെയിൽ  ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകുമെന്ന് ആലുവ പോലീസും അറിയിച്ചു.
 

click me!