പേരാവൂർ ചിട്ടി തട്ടിപ്പ്; സിപിഎം വിലക്കിയോ എന്ന് അറിയില്ലെന്ന് സൊസൈറ്റി മുന്‍ പ്രസിഡന്‍റ്

By Web TeamFirst Published Oct 10, 2021, 9:24 AM IST
Highlights

ചിട്ടിയിൽ നിക്ഷേപിക്കപ്പെട്ട കോടികൾ ശമ്പളത്തിനും മറ്റ് ചിലവുകൾക്കുമായി ഉപയോഗിച്ചു എന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെകുറിച്ച് പരിശോധിച്ചാലെ മറുപടി പറയാനാകു എന്നും സിപിഎം നെടുമ്പോയിൽ ലോക്കൽ സെക്രട്ടറി പറയുന്നു.

കണ്ണൂര്‍: സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ പേരാവൂർ സൊസൈറ്റിയിൽ ചിട്ടി (peravoor chitty) നടത്തേണ്ട എന്ന് സിപിഎം (cpm) തീരുമാനിച്ച കാര്യം തനിക്ക് അറിയില്ലെന്ന് ചിട്ടി നടത്തിയ സമയത്തെ ഭരണ സമിതി പ്രസിഡന്‍റ് എ പ്രിയൻ. ചിട്ടി വിലക്കിയിരുന്നു എന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സിപിഎം നെടുമ്പോയിലെ ലോക്കൽ സെക്രട്ടറികൂടിയായ പ്രിയന്‍ പറയുന്നു.

ചിട്ടിയിൽ നിക്ഷേപിക്കപ്പെട്ട കോടികൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചോ എന്ന് അറിയില്ല. ചിട്ടി തുക ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി ഉപയോഗിച്ചു എന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും പ്രിയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് പ്രിയൻ, ഹരിദാസ് എന്നിവരിൽ നിന്ന് സഹകരണ വകുപ്പ് നാളെ മൊഴിയെടുക്കാനിരിക്കേയാണ് പ്രതികരണം.

കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ സസ്പെൻഷനിലായ പേരാവൂർ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയുടെ നിർണ്ണായക വെളിപ്പെടുത്തലും മലക്കം മറിയലുമാണ് ഇന്നലെ ഉണ്ടായത്. ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് ചിട്ടി നടത്താൻ അനുമതി നൽകിയതെന്നും ഇപ്പോഴത്തെ പ്രശ്നങ്ങളുടെ എല്ലാ ഉത്തരവാദിത്തവും സിപിഎം നിയന്ത്രണത്തിലുള്ള  ഭരണ സമിതിക്കാണെന്നും ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ പാർട്ടി അറിവോടെയല്ല ചിട്ടി നടത്തിയതെന്നും തട്ടിപ്പിൽ ഉൾപെട്ട നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നും എം വി ജയരാജൻ പ്രതികരിച്ചതിന് പിന്നാലെ ഹരിദാസ് പ്രതികരണം തിരുത്തി.

Also Read: കേട്ടറിവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പി ജയരാജനെതിരായ പരാമര്‍ശം; മലക്കംമറിഞ്ഞ് സൊസൈറ്റി സെക്രട്ടറി

click me!