
കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് സമീപനം അവസരവാദപരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാം. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും യുഡിഎഫ് ഭയക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
സോളാര്‍ കേസ് ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇന്നലെ പറഞ്ഞിരുന്നു. സിബിഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ലെന്നാണ് ഹസന്‍ പറഞ്ഞത്. എന്നാല്‍ സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ല. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. അതില്‍ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സോളാര്‍ കേസില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഇപി ആരോപിച്ചു. കോണ്‍ഗ്രസിലെ രണ്ട് ചേരികള്‍ തമ്മിലുള്ള പ്രശ്‌നമാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിന് കാരണം. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്. ഇതില്‍ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ഇപി ആവശ്യപ്പെട്ടു. തനിക്ക് ഫെനിയുമായി ഒരു പരിചയവുമില്ല. സോളാറിനെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ തന്റെ ഉയര്‍ന്ന രാഷ്ട്രീയ ബോധത്തിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യൂ. ഇത്തരം ആളുകളുടെ പിന്നാലെ നടക്കുകയല്ല തന്നെ പണിയെന്നും ഇപി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam