
തിരുവനന്തപുരം: സോളാർ പീഡന കേസില്‍ ബിജെപി നേതാവ് അബ്ദുള്ള കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. 2013 ൽ മാസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി.
സോളാർ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂർ പ്രകാശ് എംപി, മുൻ മന്ത്രി എ പി അനിൽകുമാർ, ഹൈബി ഈഡൻ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂർ പ്രകാശിനെ ദില്ലയിലും, അനിൽകുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പരാതിയിൽ ഇവർക്കെതിരെ ബലാൽസംഗത്തിന് കേസെടുത്തിരുന്നു. സോളാർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്.
അതേസമയം, പീഡന കേസിൽ ഹൈബി ഈഡൻ എംപിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സിബിഐ സംഘം കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.
നാല് വർഷത്തോളം കേരള പൊലീസ് അന്വേഷിച്ചിട്ടും സോളാർ ലൈംഗിക പീഡന പരാതിയിൽ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി അന്ന് വൻ രാഷ്ട്രീയ വിവാദവുമായി. സോളാർ കേസ് പ്രതിയുടെ പരാതി വ്യാജമെന്നാണ് തുടക്കം മുതലേ കോൺഗ്രസ് വാദിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam