
തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യതയും സഭ്യത നിറഞ്ഞതുമായിരിക്കണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊതുജനങ്ങളാണ് യജമാനന്മാര്‍ എന്ന് മറക്കരുത്. അടുത്തിടെ ആര്‍ടിഒ ഓഫീസുകൾ അടക്കം സന്ദര്‍ശിച്ചപ്പോൾ അവിടെ ഇരിക്കുന്നവര്‍ വളരെ മോശമായി ജനങ്ങളോട് പെരുമാറുന്നതാണ് കണ്ടത്. ജനങ്ങളോട് കയര്‍ത്താണ് സംസാരിക്കുന്നത്.
ഇങ്ങനെയുള്ള ഭാഷ പൊതു ജനങ്ങളോട് ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. വളരെ മര്യാദയോടെയും മാന്യതയോടെയും മാത്രമേ ജനങ്ങളോട് പെരുമാറാൻ പാടുള്ളൂ. കുടുംബശ്രീ നടത്തുന്ന ഒരു സേവാകേന്ദ്രത്തില്‍ പോയപ്പോൾ അവിടെ ഒരു ചെറുപ്പക്കാരനോട് മോശമായി പെരുമാറുന്നത് കണ്ടു. നടപടിക്ക് ഒരുങ്ങിയെങ്കിലും ആദ്യമായിട്ടുള്ള ഒരു തെറ്റെന്ന് കണ്ടാണ് അത് വിട്ടത്. ഇനി നടപടി ഇല്ലാതെയിരിക്കില്ല. പാലക്കാട് ഒരു ആര്‍ടിഒ ഓഫീസില്‍ പോയപ്പോൾ ലൈസൻസ് കിട്ടാൻ താമസിച്ചതിന്‍റെ സങ്കടം പറയുന്ന ഒരാളോട് മന്ത്രി നില്‍ക്കുമ്പോള്‍ തന്നെ മോശമായി പെരുമാറുന്നതാണ് കണ്ടത്.
ആളുകളെ അകാരണമായി നടത്താൻ പാടില്ല. ഒരു ഫയലും തീര്‍പ്പാക്കാതെ അഞ്ച് ദിവസത്തില്‍ കൂടുതല്‍ വച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണറുടെ കൃത്യമായ ഉത്തരവുള്ളതാണെന്നും മന്ത്രി പറഞ്ഞു. വിജിലൻസിന്‍റെയും സ്ക്വാഡിന്‍റെയും പരിശോധന ഇനി ഇക്കാര്യത്തിലുമുണ്ടാകും. പൊതുജനം ചോദിക്കുന്ന കാര്യങ്ങൾക്ക് മാന്യമായി തന്നെ മറുപടി നല്‍കിയിരിക്കണം. പല ഉത്തരവുകളും ഗതാഗത കമ്മീഷണര്‍ നല്‍കുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ചാല്‍ നടപടിയുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam