ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാന്‍ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്.
കൊച്ചി: കൊല്ലം അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഭര്‍ത്താവ് സൂരജിന് എതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം പുനലൂര്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ചിരുന്നു. ഉത്രയുടെ ഭർത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി. പണം തട്ടാന്‍ ക്രൂരമായ കൊല നടത്തിയെന്നാണ് കുറ്റപത്രം വിശദീകരിക്കുന്നത്.
ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ഉള്ളത്.