
തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങൾക്കിരയാകുന്നവരെ പാർപ്പിക്കാൻ കേരളത്തിൽ പ്രത്യേക ദുരിതാശ്വാസ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 90 കോടി രൂപ ചെലവിൽ ഏഴ് ജില്ലകളിലായി ശരാശരി 1000 പേർക്കു താമസിക്കാവുന്ന 14 കേന്ദ്രങ്ങളുടെ നിർമ്മാണം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇവയിൽ മൂന്ന് കേന്ദ്രങ്ങൾ ജൂൺ മാസത്തിനു മുമ്പ് തന്നെ പ്രവർത്തനസജ്ജമാകും. അടിയന്തിരഘട്ടങ്ങളിൽ സ്കൂളുകളിലും മറ്റും ക്യാമ്പുകൾ ഒരുക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകളും കാലതാമസവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും. മൂന്ന് നിലകളുള്ള കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക താമസസൗകര്യങ്ങളും പൊതു അടുക്കള, ജനറേറ്റർ എന്നിവയുമുണ്ടാകും. സർക്കാർ ഭൂമിയിൽ വരുന്ന കേന്ദ്രങ്ങൾ ഇൻഡോർ ഗെയിം പരിശീലന കേന്ദ്രം, വനിതകളുടെ ജിംനേഷ്യം, കൂട്ടായ്മകൾ സംഘടിപ്പിക്കുവാനുള്ള ഹാൾ എന്നിങ്ങനെ ഉള്ള സംവിധാനങ്ങൾക്ക് ഉപയോഗിക്കാം.
ദുരന്ത സാഹചര്യത്തിൽ ഉടൻ ഒഴിവാക്കി ദുരിതാശ്വാസ കേന്ദ്രമാക്കുവാൻ സാധിക്കും. ഈ കേന്ദ്രങ്ങൾ മുഖേന തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതാതു മേഖലകളിലെ നാട്ടുകാർക്ക് പരിശീലനം നൽകി നാല് തരം എമർജൻസി റെസ്പോൺസ് ടീമുകൾ സജ്ജീകരിക്കുന്ന പ്രവർത്തനവും നടന്ന് വരുന്നു.
ഷെൽറ്റർ മാനേജ്മെന്റ്, തിരച്ചിലും രക്ഷാപ്രവർത്തനവും, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് എന്നിവയെ അടിസ്ഥാനമാക്കി നാല് സംഘങ്ങളെ ആണ് പരിശീലിപ്പിക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന, അഗ്നിസുരക്ഷാ വകുപ്പ് എന്നിവർ ഇതിനാവശ്യമായ പരിശീലനം നൽകി വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam