
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിൻ്റെ അന്വേഷണമാണ് പുതിയ അന്വേഷണസംഘം ഏറ്റെടുക്കുക.അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണസംഘത്തിൻ്റെ ചുമതല. എസ്.പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേൽനോട്ടം വഹിക്കും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയെ കൂടാതെ. തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണർ ഡി.കെ. പ്യഥിരാജും സംഘത്തിൽ ഉണ്ട്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തൻ്റെ പേരിൽ ഒരു പുതിയ കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തെന്നും എത്ര കേസുകൾ തൻ്റെ പേരിൽ എടുത്താലും അതിനെയെല്ലാം നേരിടുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. തന്നെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മൊഴി പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താൻ സംസാരിച്ചിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.
സ്വപ്നയുടെ വാക്കുകൾ -
എൻ്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്താലും കുഴപ്പമില്ല. കോടതിയിൽ നൽകിയ 164 മൊഴിയിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. 164 മൊഴിയിൽ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മൊഴിയിൽ നിന്നും താൻ പിന്മാറണമെങ്കിൽ തന്നെ കൊല്ലണം. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. എന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് പച്ചക്കള്ളമാണ്. അവർ തന്നെയാണ് ഷാജിനെ തൻ്റെ അടുത്തേക്ക് പറഞ്ഞയച്ചത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസിൽ വച്ച് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കമല വിജയനുമായും താൻ സംസാരിച്ചിട്ടുണ്ട്. 164 മൊഴി പരാതിക്കാരൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam