
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു.
സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി അന്വഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.
Also Read : കണ്ണൂരിൽ പിള്ളമാരില്ല: വിജേഷ് പിള്ളയെ അറിയില്ലെന്ന് ഗോവിന്ദൻ, സ്വപ്നയ്ക്കെതിരെ നിയമനടപടിയെടുക്കും
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിജേഷ് പിള്ളയ്ക്കെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam