കൊച്ചി: കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറിന് ഡാറ്റ കൈമാറ്റം ചെയ്യാൻ ഉണ്ടാക്കിയ കരാറിൽ സര്‍ക്കാര്‍ കാര്യങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യരുതെന്ന് ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി. അടിയന്തര സാഹചര്യം എന്നാൽ പ്രശ്നം ഉണ്ടാക്കാനുള്ള സാഹചര്യം അല്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി എന്തുകൊണ്ടാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച് ചോദിച്ചു. വിശ്വാസ്യത പരിഗണിച്ചാണ് സ്പ്രിംക്ലറിനെ തെരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ നിയോഗിച്ച സൈബര്‍ വിദഗ്ധയായ അഭിഭാഷക കോടതിയിൽ വാദിച്ചെങ്കിലും ലോകത്ത് ഈ കാര്യം ചെയ്യാൻ സ്പ്രിംക്ലര്‍ മാത്രമേ ഉള്ളോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഐടി സെക്രട്ടറി സ്വകാര്യ ചാനലിൽ പറഞ്ഞ ചില കാര്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞത് ശ്രദ്ധേയമായി.
കോടതി ഉന്നയിച്ച ചോദ്യങ്ങൾ
കരാറിനെ കുറിച്ചല്ല വ്യക്തി വിവരം ചോരുന്നതിൽ ആണ് ആശങ്ക എന്നും വിവരശേഖരണത്തിന്റെ രഹസ്യ സ്വഭാവത്തിനാണ് പ്രധാന്യമെന്നും കോടതി പറഞ്ഞു. മുംബൈയിൽ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഷാഷകയാണ് സര്‍ക്കാരിന് വേണ്ടി വാദിക്കാൻ കോടതിയിലെത്തിയത്. ലോ സെക്രട്ടറി ഉത്തരവ് അനുസരിച്ചാണ് ഹാജരാകുന്നതിന് അഭിഭാഷക എന്‍.എസ്. നാപ്പിനൈ കോടതിയിൽ പറഞ്ഞു.
കോടതിയിൽ സര്‍ക്കാര്‍ വാദങ്ങൾ
കൊവിഡ് പ്രതിരോധത്തിന് വേണ്ടി ഡാറ്റാ കൈമാറ്റം ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാര്‍ ഉണ്ടാക്കിയ ഡാറ്റ എന്തിന് വേണ്ടി ഉപയോഗിക്കും എന്നുത് വ്യക്തമല്ല. കരാർ നൽകാൻ തീരുമാനം എടുത്തത് ആരാണെന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. ആശാ വർക്കർമാർ മുഖേന ശേഖരിച്ച ഡാറ്റ സ്പ്രിംക്ലറിൽ അപ്‌ലോഡ് ചെയ്യുമ്പോൾ കരാർ പോലും ഇല്ലായിരുന്നു എന്നും രമേശ് ചെന്നിത്തലക്ക് വേണ്ടി അഭിഭാഷൻ കോടതിയിൽ പറഞ്ഞു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത തന്നെയാണ് വലിയ പ്രശ്നമെന്നും കരാര്‍ റദ്ദാക്കാൻ കോടതി ഇടപെടണമെന്നും കെ സുരേന്ദ്രന്‍റെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam