കഴിഞ്ഞ തവണത്തെപ്പോലെ മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീധരൻ പിള്ള.
ദില്ലി: കേരളത്തിൽ നിന്ന് സീറ്റുകളൊന്നും കിട്ടാത്തത് മന്ത്രി സ്ഥാനത്തിന് തടസമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കഴിഞ്ഞ തവണത്തെപ്പോലെ മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ചരിത്ര നിയോഗമാണ് ജനങ്ങള്‍ രണ്ടാമതും നരേന്ദ്രമോദിയില്‍ അര്‍പ്പിച്ചിരിക്കുന്നതെന്നും തീര്‍ച്ചയായും അദ്ദേഹം കേരളത്തോട് നീതി കാണിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മോദി സർക്കാരിന്‍റെ രണ്ടാം ഊഴത്തിൽ കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്തത് ബിജെപിക്ക് തിരിച്ചടിയാവില്ലെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരൻ, വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. കുമ്മനവും കണ്ണന്താനവും കേരളത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും യഥാക്രമം രണ്ടും മൂന്നാം സ്ഥാനത്തായിരുന്നു. തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.