
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ഹൈക്കോടതിയിൽ. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം തനിക്കെതിരെ എടുത്ത കേസ് നിയമപരമായി നിലനിൽക്കില്ല എന്നാണ് ഹർജിയിൽ സാബു എം ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.
ചിങ്ങമൊന്നിന് ഐക്കരനാട് കൃഷിഭവനിൽ നടന്ന പരിപാടിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്നും ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. എംഎൽഎയുമായി വർഷങ്ങളായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്നും ഈ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ഹർജിയിൽ ആരോപിക്കുന്നു. ശ്രീനിജന്റെ പരാതിയിൽ ഐക്കരനാട് പഞ്ചായത്ത് അദ്ധ്യക്ഷ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് പുത്തൻകുരിശ് പൊലീസ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസെടുത്തിട്ടുള്ളത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റിനെ കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മൂന്ന് മെമ്പർമാരും ആണ് പുത്തൻകുരിശ് പൊലീസ് എടുത്ത കേസിലെ മറ്റ് പ്രതികൾ. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തലിൽ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എൽഡിഎഫ് എംഎൽഎ പി വി ശ്രീനിജനും 20 ട്വന്‍റിയും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
Also Read: പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതി; സാബു എം ജേക്കബിനെതിരെ ജാമ്യമില്ലാ കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam