
പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ഇയാളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഗൂഢാലോചനയിൽ റൗഫിന് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
ആർഎസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്ന കാര്യം റൗഫ് അടക്കമുള്ള സംഘടനയുടെ മുതിർന്ന നേതാക്കൾ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ കോടതിയിൽ ഹാജരാക്കിയ പട്ടികയിൽ റൗഫിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് റൗഫ് ഒളിവിലായിരുന്നു. പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ വീട്ടിലെത്തിയ റൗഫിനെ എൻഐഎ സംഘം വീട് വളഞ്ഞ് കസ്റ്റിഡിയിലെടുക്കുകയായിരുന്നു. ശ്രീനിവാസൻ കൊലക്കേസിൽ ഗൂഢാലോചനയിൽ റൗഫിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് പിറകിൽ വച്ചായിരുന്നു ഗൂഢാലോചന നടന്നത്. പോപുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ടതിലെ പ്രതികാരം തീർക്കാനായിരുന്നു ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ഈ കേസിൽ കഴിഞ്ഞ ദിവസം എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയെയും അന്വേഷണസംഘം പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നു എന്നതുമായിരുന്നു അമീർ അലിക്കെതിരായ കുറ്റം. കേസിൽ ഇതുവരെ 30 പേർ അറസ്റ്റിലായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam