300 കിലോ ഹെറോയിനുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവം; അന്വേഷണത്തിന് എൻഐഎയും

By Web TeamFirst Published May 13, 2021, 9:18 AM IST
Highlights

അഞ്ച് എകെ 47 തോക്കും 1000 തിരകളുമാണ് ബോട്ടിൽ നിന്ന് കണ്ടെത്തിയത്‌. വിഴിഞ്ഞം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസ് എൻഐഎ ഏറ്റെടുത്ത് എഫ്ഐആർ കോടതിയിൽ നൽകി. 

കൊച്ചി: ആയുധങ്ങളും ലഹരി മരുന്നുമായി ശ്രീലങ്കൻ മത്സ്യ ബന്ധന ബോട്ട് പിടിയിലായ സംഭവത്തിൽ എൻഐഎ കൂടി കേസെടുത്തു. ആറ് ശ്രീലങ്കൻ സ്വദേശികളെ പ്രതി ചേർത്ത് എൻഐഎ കൊച്ചി കോടതിയിൽ റിപ്പോർട്ട് നൽകി. 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കുകളുമായി സഞ്ചരിച്ച ശ്രീലങ്കൻ ബോട്ട് പിടിച്ചെടുത്തത് തീര സംരക്ഷണ സേനയാണ് പിടിച്ചെടുത്തത്.

മാർച്ച് 25 നാണ് ഇറാനിൽ നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹൻസി എന്ന ശ്രീലങ്കൻ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ച ബോട്ട് തടഞ്ഞു വെച്ച് പരിശോധിച്ചപ്പോഴാണ് ബോട്ടിൽ സൂക്ഷിച്ച ഹെറോയിൻ കണ്ടെത്തിയത്. പ്രതികളിൽ നിന്ന് അഞ്ച് എ കെ 47 തോക്ക്, 1000 തിരകൾ എന്നിവയും കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മാർകക്കറ്റിൽ 3000 കോടി രൂപയുടെ വിലവരുന്നതാണ് ഹെറോയിനാണ് ബോട്ടില്‍ നിന്ന് കണ്ടെത്തിയത്. ഹെറോയിൻ കേസ് നർകോടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കുകയാണ്. എന്നാൽ ആയുധങ്ങളുമായി വിദേശ പൗരൻമാർ പിടിയിലായത് അന്താരാഷ്ട്ര മാനമുള്ള കേസ് ആയതിനാലാണ് എൻഎഐയും അന്വേഷണം തുടങ്ങിയത്. 

ഏപ്രിൽ 5 ന് വിഴിഞ്ഞ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് എൻഐഎ അന്വഷിക്കുക. ശ്രീലങ്കൻ സ്വദേശികളായ നന്ദന, ജനക ദാസ് പ്രിയ, മെൻഡിസ് ഗുണശേഖര,  നമേഷ്, തിലങ്ക മധുഷൻ,  നിശങ്ക എന്നിവർക്കെതിരെ ആയുധ നിയമ പ്രകാരം കേസെടുത്ത് എൻഐഎ കൊച്ചി കോടതിയിൽ എഫ്ഐആർ‍ സമർപ്പിച്ചു. നിലവിൽ തിരുവനന്തപുരം ജയിലിലാണ് പ്രതികളുള്ളത്. ലോക് ഡൗൺ കഴിഞ്ഞതിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. ഇറാൻ ബോട്ട് മിനിക്കോയ് ദ്വീപിന് സമീപം വെച്ചാണ് മയക്ക് മരുന്ന് കൈമാറിയതെന്നാണ് പ്രതികൾ നർകോടിക് കൺട്രോൾ ബ്യൂറോയ്ക്ക് നൽകിയ മൊഴി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!