
തിരുവനന്തപുരം: എസ്എസ്എൽസി,പ്ലസ് ടു അടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗമാണ് പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചത്. സിബിഎസ്ഇ-ഐസിഎസ്ഇ അടക്കം കേന്ദ്ര സർക്കാരിന് കീഴിലെ മുഴുവൻ ബോർഡുകളം പരീക്ഷകൾ മാറ്റിയിട്ടും സർവ്വകലാശാല പരീക്ഷ മാറ്റാൻ യുജിസി ആവശ്യപ്പെട്ടിട്ടും കേരളം ഇന്നലെ വരെ അനങ്ങിയില്ല.
കൊവിഡിന്‍റെ അടുത്ത ഘട്ടം മുന്നിൽകണ്ട് രാജ്യത്ത് തുടരുന്ന കർശന ജാഗ്രതയും പ്രതിപക്ഷത്തിന്‍റെ നിരന്തര ആവശ്യവുമൊക്കെ പരിഗണിച്ചാണ് ഒടുവിൽ പരീക്ഷ മാറ്റിയത്. എസ്എസ്എൽസിക്ക് ഇന്ന് പരീക്ഷ ഉണ്ടായിരുന്നില്ല. മൂന്ന് പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. ഇനിയുള്ള എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പ് കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് പിന്നീട് തീരുമാനിക്കും.
മുഴുവൻ സർവ്വകലാശാല പരീക്ഷകളും മാറ്റി. ഒന്നരക്ക് പല സർവ്വകലാശാല പരീക്ഷകളും തുടങ്ങുന്നതിന് തൊട്ടുമുമ്പ് വന്ന തീരുമാനം ആശയക്കുഴപ്പമുണ്ടാക്കി. സർവ്വകലാശാല പരീക്ഷകൾക്ക് തൽക്കാലം കേന്ദ്രീകൃത മൂല്യ നിർണ്ണയം ഉണ്ടാകില്ല. അധ്യാപകർ കോളേജുകളിലേക്ക് എത്തേണ്ടെന്നാണ് ഉന്നതവിദ്യാഭ്യസവകുപ്പ് അറിയിച്ചത്. അതേ സമയം സ്കൂൾ അധ്യാപകർക്ക് അവധി ബാധകമല്ലെന്ന മുൻ തീരുമാനം പൊതുവിദ്യാഭ്യാസവകുപ്പ് ഇതുവരെ മാറ്റിയിട്ടില്ല.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam