
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ആരംഭിച്ചു. പതിനാലായിരത്തോളം അധ്യാപകരാണ് എസ്എസ്എൽസി മൂല്യനിർണയം നടത്തുന്നത്. ആകെ 70 ക്യാമ്പുകളിലായി മുപ്പത്തിയെട്ടര ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിർണയം നടത്തുക.
ഹയർ സെക്കൻഡറിയിൽ 52 ലക്ഷത്തിലധികം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുക. 2500 അധ്യാപകരാണ് മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നത്. 77 ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ പേപ്പറുകളിലാണ് മൂല്യനിർണയം.
വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എട്ട് ക്യാമ്പുകളിൽ ആയാണ് മൂല്യനിർണയം നടക്കുന്നത്. 2200 ഓളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ലക്ഷത്തി നാൽപ്പതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. ടിഎച്ച്എസ്എൽസിയ്ക്കായി രണ്ട് ക്യാമ്പുകളാണുള്ളത്. 110 അധ്യാപകർ ക്യാമ്പിൽ പങ്കെടുക്കും.ഇരുപതിനായിരത്തോളം ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടത്. എഎച്ച്എസ്എൽസിയുടെ മൂല്യനിർണയം ഒരു ക്യാമ്പിൽ ആണ് നടത്തുക.
ഏപ്രിൽ 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കുകയാണ് ലക്ഷ്യം. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.