
തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം തുടങ്ങിയിട്ടും ആശയക്കുഴപ്പം തീരാതെ മെഡിസെപ്പ് പദ്ധതി. മെഡിക്കൽ കോളേജുകളടക്കം പ്രധാന സർക്കാർ ആശുപത്രികളിൽ സംവിധാനം പൂർണ സജ്ജമാകാത്തതാണ് പ്രശ്നം. ഇതടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ.
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയാണ് 'മെഡിസെപ്പ്'. ബൃഹത്തായ ഇൻഷുരൻസ് പദ്ധതിയായതിനാൽ എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ വ്യക്തമായ നിർദേശം കിട്ടാൻ കാത്തിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. ഡിഎംഇയുമായി കൂടക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തത വരുമെന്നാണ് പ്രതീക്ഷ. സർക്കാർ ഉത്തരവല്ലാതെ, വ്യക്തമായ മാർഗനിർദേശമോ ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള നിർദേശമോ കിട്ടിയിട്ടില്ല. മെഡിസെപ്പിനായി വിന്യസിക്കേണ്ട ജീവനക്കാരുടെ കാര്യത്തിലും തടസ്സങ്ങളുണ്ട്. തിരുവനന്തപുരം ആർസിസിയിൽ എല്ലാ പ്രവർത്തന സജ്ജമായെന്ന് പറയുന്നു.
ജീവനക്കാരുടെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിലും ബാക്കിയുള്ളവരെ വെച്ച് മുന്നോട്ട് പോകുന്നുവെന്ന് ആശുപത്രി അറിയിക്കുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പൂർണസജ്ജമാകാൻ സമയമെടുക്കുമെന്നാണ് പറയുന്നത്. പദ്ധതി ഔദ്യോഗികമായ തുടങ്ങുന്ന ദിവസം മുതൽ ചികിത്സ ലഭിക്കണമെന്നിരിക്കെ ഇത് വൈകുന്നതിൽ പ്രതിപക്ഷ സംഘടകൾ പ്രതിഷേധത്തിലാണ്. മെഡിസെപ്പ് നിർബന്ധമാക്കാതെ ഓപ്ഷനൽ ആക്കുക, നിർബന്ധമായി എല്ലാവരിൽ നിന്നും പ്രീമിയം പിടിക്കുന്നതിന് പകരം മറ്റ് ഇൻഷുറൻസ് തെരഞ്ഞെടുത്തവരെ ഒഴിവാക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇതിനോടകം സംഘടനകൾ ഉയർത്തിയിരുന്നു. ജീവനക്കാർക്ക് താൽപര്യമുള്ള വമ്പൻ ആശുപത്രികൾ പലതും ഇപ്പോഴും എംപാനൽ ചെയ്യപ്പെടാത്തതും പ്രശ്നം.
പദ്ധതി തുടങ്ങിയിട്ടും ഏഴായിരത്തോളം ജീവനക്കാരുടെയും 23,000 പെൻഷൻകാരുടെയും വെരിഫിക്കേഷൻ പൂർത്തിയായിരുന്നില്ല. ഇത് ഇപ്പോഴും തുടരുകയാണ്. പക്ഷെ എല്ലാവരുടെയും തുക ശമ്പളത്തിൽ നിന്നും പിടിക്കുന്നുണ്ട്. വമ്പൻ പദ്ധതിയായതിനാൽ ചില പ്രശ്നങ്ങൾ തുടക്കത്തിൽ സ്വാഭാവികമെന്ന് സർക്കാർ വിശദീകരിക്കുന്നു. ഇവ 2 മാസത്തിനുള്ളിൽ പരിഹരിക്കും. നിലവിൽ ആരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിക്കൊടുക്കാനും ആലോചിക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam