2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ അനുമതി; ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ തീരുമാനം

Published : Feb 05, 2025, 08:20 PM IST
2424.28 കോടി വായ്പയെടുക്കാൻ മന്ത്രിസഭാ അനുമതി; ആരോഗ്യ വകുപ്പിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ തീരുമാനം

Synopsis

പ്രോഗ്രാം ഫോർ റിസൾട്ട് മാതൃകയില്‍ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. P for R (Programme for Results) മാതൃകയില്‍ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ആരോഗ്യ രംഗത്ത് വലിയ വികസനം ലക്ഷ്യമിട്ടുകൊണ്ടാണ് കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം ആവിഷ്‌ക്കരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉയര്‍ന്ന ജീവിത നിലവാരം, ആയുര്‍ദൈര്‍ഘ്യം എന്നിവ ഉറപ്പ് വരുത്തുന്നതിനും, തടയാവുന്ന രോഗങ്ങള്‍, അപകടങ്ങള്‍, അകാല മരണം എന്നിവയില്‍ നിന്ന് മുക്തമായ ജീവിതം കെട്ടിപ്പെടുക്കുന്നതിനും ജനങ്ങളെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലെ എല്ലാ ഇടപെടലുകളും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായിരിക്കും. കേരളത്തിലെ മാറിവരുന്ന ജനസംഖ്യാ ശാസ്ത്രപരവും പകര്‍ച്ചാവ്യാധിപരവുമായ അവസ്ഥകളെ അഭിസംബോധന ചെയ്തുകൊണ്ട് മൂല്യാധിഷ്ഠിത ആരോഗ്യ സംരക്ഷണം നല്‍കുന്നതിന് പ്രതിരോധ ശേഷിയുള്ള ആരോഗ്യ സംവിധാനങ്ങള്‍ രൂപപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ ഉയര്‍ന്നുവരുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും ആരോഗ്യ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. പകര്‍ച്ചേതര വ്യാധികള്‍ തടയുന്നതിനായി സമഗ്രമായ ഒരു ആവാസ വ്യവസ്ഥ വികസിപ്പിക്കുക, സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച മെച്ചപ്പെട്ട സമീപനങ്ങളിലൂടെയും ഉയര്‍ന്നുവരുന്ന ആരോഗ്യ ഭീഷണികളെ ചെറുക്കുകയും ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക, ആംബുലന്‍സും ട്രോമ രജിസ്ട്രിയും ഉള്‍പ്പെടെ 24x7 അടിയന്തര പരിചരണ സൗകര്യങ്ങളുടെ കാര്യക്ഷമമായ ഒരു ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമര്‍ജന്‍സി, ട്രോമ കെയര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുക, കൂടാതെ വയോജന സേവനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂടി ഇടപെടല്‍ മുഖേന, നിലനില്‍ക്കുന്ന വെല്ലുവിളികളും ഉയര്‍ന്നു വരുന്ന പുതിയ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ആരോഗ്യ സംവിധാനങ്ങള്‍ പുനരാവിഷ്‌കരിക്കുക, മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുക, വിഭവശേഷി വര്‍ദ്ധിപ്പിക്കുക, ഡിജിറ്റല്‍ ഹെല്‍ത്ത് ആപ്ലിക്കേഷനുകള്‍ സാര്‍വ്വത്രികമാക്കുകയും ആരോഗ്യത്തിനായി പൊതു ധനസഹായം വര്‍ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

കേരള സംസ്ഥാനം പൊതുജനാരോഗ്യത്തില്‍, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തില്‍ 2030 ലേക്കുള്ള സുസ്ഥിര സ്ഥിര വികസന ലക്ഷ്യങ്ങളെ മറികടന്ന് ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നിരുന്നാലും പുതിയ ആരോഗ്യ വെല്ലുവിളികളും പൊതുജനാരോഗ്യ മേഖലയിലെ ഫണ്ടിംഗിന്റെ അപര്യാപ്തതയും അനാരോഗ്യകരമായ ജീവിതശൈലി മൂലമുള്ള സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനവുമെല്ലാം കേരളത്തിന് അമിത ഭാരം സൃഷ്ടിക്കുന്നു. ആര്‍ദ്രം, ആരോഗ്യ ജാഗ്രത, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സംരംഭങ്ങള്‍ ഈ വെല്ലുവിളികളെ പരിഹരിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായാണ് ഒരു പുതിയ സേവന വിതരണ മാതൃക സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം