
കൊച്ചി: വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈ കഴുകാൻ സംസ്ഥാന സർക്കാർ. സര്‍ക്കാരല്ല അദാനി കമ്പനിയാണ് കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് എന്നാണ് നിലപാട്. ഇതോടെ കേന്ദ്രസേനയെത്തിയ ശേഷം പദ്ധതി മേഖലയിൽ എന്ത് അനിഷ്ടസംഭവമുണ്ടായാലും അവരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിന് നോക്കി നിൽക്കാം. ഇതിനിടെ സർക്കാരും ലത്തീൻ സഭയുമായുളള ബന്ധം വഷളായതോടെ കൊച്ചിയിലെ ലൂർദ് ആശുപത്രിയിലെ ചടങ്ങിൽ മന്ത്രി ആന്‍റണി രാജു പങ്കെടുത്തില്ല.
എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ കടുത്ത നിലപാട്. പദ്ധതിക്കെതിരെ പ്രാദേശികമായും സഭാ തലത്തിലും വരും നാളുകളിൽ പ്രതിഷേധം കടുക്കാനും സാധ്യതയുണ്ട്. അത് കൂടി മുന്നിൽക്കണ്ടാണ് കേന്ദ്രസേനയെ ഇറക്കാൻ സർക്കാരും ഒരുങ്ങുന്നത്. ഈ ആവശ്യം അദാനി കമ്പനി ഹൈക്കോടതിയിൽ ഉന്നയിച്ചതിനാൽ സർക്കാരിന് കൈകഴുകി നോക്കി നിൽക്കാം.
സംസ്ഥാനത്ത് പല വൻകിട പദ്ധതികൾക്കും കേന്ദ്രസേനയുടെ സംരക്ഷമുളളതിനാൽ സമ്മതം മൂളിയെന്ന് പൊതുവിൽ നിലപാടെടുക്കാം. വിഴിഞ്ഞത്തെ പ്രാദേശിക പ്രക്ഷോഭം കടുത്താൽ കേന്ദ്രസേനയ്ക്ക് ഇടപേടേണ്ടിവരും. അങ്ങനെവന്നാൽ എല്ലാം കേന്ദ്രസേനയുടെ തലയിൽ ചാർത്തി സംസ്ഥാന സർക്കാരിന് തന്ത്രപരമായി രക്ഷപെടാം.
ഇതിനിടെ ലത്തീൻ സഭയുടെ കീഴിലുളള കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ നിന്ന് മന്ത്രി ആന്‍റണി രാജു അവസാന നിമിഷം പിൻമാറി. മന്ത്രി കൊച്ചിയിലുണ്ടായിരുന്നെങ്കിലും പോയില്ല. സമയക്കുറവുളളതിൽ പോയില്ലെന്നാണ് മന്ത്രിയുടെ മറുപടി. കേന്ദ്രസേനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തലകുനുക്കിയതോടെ കേന്ദ്രസർക്കാർ ബുധനാഴ്ച കോടതിയിൽ നിലപാടറിയിക്കൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam