വിഴിഞ്ഞം സമരം: 'ബാഹ്യ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കണം'; ആരോപണം ആവര്‍ത്തിച്ച് തുറമുഖ വകുപ്പ് മന്ത്രി
'തീവ്രവാദ സംഘടനകൾ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണ്.'
തിരുവനന്തപുരം : വിഴിഞ്ഞം വിഷയത്തിൽ ആരോപണങ്ങൾ ആവത്തിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരത്തിൽ ബാഹ്യ ഇടപെടലുകളുണ്ടായതായി സംശയിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ കോഴിക്കോട്ട് പറഞ്ഞു. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പലതും ബാലിശമാണ്. തീവ്രവാദ സംഘടനകൾ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പൊലീസാണ്. വിഷയത്തിൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്ത് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നൽകുന്നതിൽ സര്‍ക്കാര്‍, കോടതിയെ നിലപാട് അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് സുരക്ഷക്ക് കേന്ദ്ര സേനയെ നിയോഗിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം, ഇന്നലെ ഹൈക്കോടതിയിൽ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചിരുന്നു. കേന്ദ്ര സേന വരണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയിലെടുത്ത നിലപാട്.
'വിഴിഞ്ഞത്തെ ആക്രമണം ആസൂത്രിതം; വൈദികരുടെ വർഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളും' : എംവി ഗോവിന്ദൻ
അതേ സമയം, വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്ര സേനക്ക് നൽകുന്നതിൽ തീരുമാനം കോടതി എടുക്കട്ടെയെന്ന് വ്യവസായ മന്ത്രി പി.രാജീവ് പ്രതികരിച്ചു. പല വ്യവസായ സ്ഥാപനങ്ങൾക്കും കേന്ദ്ര സേനയാണ് സുരക്ഷ ഒരുക്കുന്നത്. വിഴിഞ്ഞത്ത് അക്രമണ സംഭവ വികാസങ്ങളുണ്ടായപ്പോഴും പൊലീസ് അസാധാരണമായ സംയമനമാണ് കാണിച്ചത്. വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യവും നേട്ടവും മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി മുന്നോട്ട് വെച്ചു.