
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി നിരക്കുകൾ പരിഷ്കരിക്കുമെന്ന സൂചന നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ചരക്ക് സേവന നികുതി വകുപ്പ് പുനസംഘടയും യാഥാർത്ഥ്യമായതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. അതേസമയം കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന.
സാമ്പത്തിക ഞെരുക്കമാണ് സംസ്ഥാനത്ത്. വരുമാന വർദ്ധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിലുണ്ടാകുമെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. നികുതി നിരക്കുകൾ മാറും. ജിഎസ്ടി വകുപ്പ് പുനസംഘടന പൂർത്തിയാകുന്നതോടെ നികുതി ദായർക്ക് മെച്ചപ്പെട്ട സേനവും പിരിവ് കാര്യക്ഷമവും ആകും. ടാക്സ്പേയർ സേവന വിഭാഗം ഓഡിറ്റ് വിഭാഗം എൻഫോഴ്സ്മെൻറ് ആന്റ് ഓഡിറ്റ് എന്നിങ്ങനെ മൂന്ന് തട്ടുകളിലായാണ് പുനസംഘടന.
കിഫ്ബിയിൽ നിലവിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാനാണ് ധനവകുപ്പ് തീരുമാനം. വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നിൽക്കാത്തത് കൊണ്ട് മാത്രം നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾക്ക് പോലും പണം തികയാത്ത അവസ്ഥയുമുണ്ട്. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12,562 കോടി രൂപ സംസ്ഥാന കടമായാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കാൻ പുതിയ വായ്പക്ക് കിഫ്ബി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് വിലയിരുത്തി ധനവകുപ്പിൽ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പദ്ധതികൾ പലതും മുടങ്ങുന്ന അവസ്ഥയുമുണ്ട്.
31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. കിഫ്ബി വഴി നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാങ്കേതികകാരണങ്ങളാൽ മുടങ്ങിയവയക്ക് പകരമായുള്ള പുതിയ പദ്ധതികൾക്കാണ് ഇനിയുള്ള സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam