
ദില്ലി: മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകും. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സ്പെഷ്യൽ ഓഫീസറെ നിയമിച്ചതായും വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മൂന്ന് മാസത്തിനകം ഫ്ളാറ്റുകൾ പൊളിക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി.
2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തു തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നാളെ മുതല്‍ ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങും. ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ഹാജരായി സര്‍ക്കാരിന്‍റെ കര്‍മ്മ പദ്ധതി കോടതിയെ അറിയിക്കാനാണ് തീരുമാനം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് കോടതിയിൽ നിന്ന് കേൾക്കേണ്ടിവന്നത്.
ഈ സാഹചര്യത്തിൽ ഫ്ളാറ്റുകൾ പൊളിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള വഴി. തീരദ്ദേശ നിയമം ലംഘിച്ച് നടന്ന എല്ലാ നിര്‍മ്മാണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും കോടതി ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച 1800 കെട്ടിടങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ സര്‍ക്കാര്‍ കൂടുതൽ സമയം തേടിയേക്കും. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ കോടതി 27-ാമത്തെ കേസായാണ് മരട് കേസ് പരിഗണിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam