
ദില്ലി : ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്‍ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. രഹ്‍ന പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം താൻ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്‍ന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ രഹനയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു. അൻപതിനായിരം രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് ജാമ്യം നൽകിയത്. എന്നാൽ ഈ വ്യവസ്ഥകൾ പലകുറി രഹ്നഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തിൽ പറയുന്നത്.
ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളിൽ കേസ് എടുത്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. മറ്റു നിബന്ധനകൾ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിർദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. പത്തനംതിട്ടയിൽ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. മറ്റു രണ്ടു കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിൽ ആണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സംസ്ഥാനം പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
.Read More : ശബരിമലയിൽ തിരക്ക് കുറയുന്നു: ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തത് 93,456 പേർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam