
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. പരാതി നൽകിയ ബന്ധു അമര്‍നാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയായ അനന്തപുരി മണികണ്ഠൻ്റെ മൊഴി. അയൽവാസിയായ അനിൽതമ്പിയാണ് പണമെല്ലാം മുടക്കിയതെന്നും മ്യൂസിയം പൊലിസിന് മണികണ്ഠൻ മൊഴി നൽകി.
അന്വേഷണം തുടരുന്തോറും ദുരൂഹതകളേറുകയാണ് ജവഹർ നഗറിലെ അഞ്ചര കോടിയുടെ ഭൂമി തട്ടിപ്പ്. അമേരിക്കയിലുള്ള ഡോറ അസറിയയ്ക്ക് അമ്മ ഇഷ്ടദാനം നൽകിയ ഭൂമിയാണ് മാഫിയ സംഘം തട്ടിയെടുത്തത്. അധാരമെഴുത്തുകാരനും ഡിസിസി അംഗവുമായ മണികണ്ഠനാണ് വ്യാജ പ്രമാണങ്ങളുണ്ടാക്കിയ തട്ടിപ്പ് നടത്തിയത്. അനിൽ തമ്പിയുടെ ഫ്ലാറ്റിന് സമീപമാണ് 14 സെൻ്റും 10 മുറികളുള്ള വീടും. അനിൽ തമ്പി ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജപ്രമാണങ്ങളുണ്ടാക്കിയതെന്നാണ് മണികണ്ഠന്‍റെ മൊഴി.
ഒരു അഭിഭാഷകൻ മുഖേനെ അസറിയുടെ ബന്ധുവും ഭൂമി നോക്കിനടത്തിപ്പുകാരനുമായ അമര്‍ നാഥ്പോളുമായി ചർച്ച നടത്തി. അമര്‍ നാഥിനും വന്‍ തുക വാഗ്ദാനം ചെയ്തു. ഡോറയുടെ വളര്‍ത്തു മകള്‍ എന്ന വ്യാജേന സുഹൃത്ത് മെറിൻ സബ് റജിസ്ട്രാര്‍ ഓഫിസിൽ ഹാജരാക്കി ഇഷ്ടദാനമായി ഭൂമി തട്ടിയെടുത്തു. ഇതിനുള്ള ആധാരം എഴുതി തയ്യാറാക്കിയ മണികണ്ഠൻ അതിൽ ഒരു അഭിഭാഷകനെ കാെണ്ട് ഒപ്പ് ഇടീച്ചു. . ദിവസങ്ങള്‍ക്കകം ഈ ഭൂമി ഒന്നരക്കോടി രൂപയ്ക്ക് അനിൽ തമ്പിയുടെ ഭാര്യ പിതാവിന്റെ പേരിലേയ്ക്ക് മാറ്റി. ഇതിന് പിന്നാലെ വാഗ്ദാനം ചെയ്ത പണം നൽകാത്തതിനാൽ അമര്‍നാഥ് പോളും തങ്ങളുമായി തെറ്റിയെന്നാണ് മണികണ്ഠന്‍റെ മൊഴി.
സംസ്ഥാനത്തും പുറത്തും വമ്പൻമാരുമായി അടുപ്പമുള്ള അനിൽ തമ്പി ഇപ്പോഴും ഒളിവിലാണ്. ഉടമയായ ഡോറ നാട്ടിലെത്തി മൊഴി നൽകാൻ തയ്യാറായിട്ടില്ല. 2014ൽ ഡോറക്ക് അമ്മ എഴുതി നൽകിയ ഇഷ്ടദാനം ഉള്‍പ്പെടെ പരിശോധിക്കേണ്ടിവരുമെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam