
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കാനെത്തിയ തെരുവുനായ്ക്കളിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടത്. കണ്ണൂർ പന്ന്യന്നൂർ താഴെ ചമ്പാട്ടാണ് സംഭവം.
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തിൽ ആം ക്ലാസുകാരിക്ക് അതിഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ കാലിലും തലയിലും ആഴത്തിൽ മുറിവേറ്റിട്ടിരുന്നു. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കൾ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തിൽ തന്നെയാണ് 11 വയസുകാരൻ നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ചു കൊന്നത്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് വെച്ചാണ് തെരുവുനായ ആക്രമണത്തില്‍ നിഹാല്‍ നൌഷാദ് എന്ന പതിനൊന്നുകാരന്‍ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ, സംസാര ശേഷിയില്ലാത്ത കുട്ടിയെ നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. കാണാതായ കുട്ടിയെ നാട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് നിലവിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ അരക്കു താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു.