മലപ്പുറത്തും തെരുവുനായ ശല്യം രൂക്ഷം, നിലമ്പൂരിൽ ജില്ലാ ആശുപത്രിക്കകത്ത് അടക്കം നായ്ക്കളുടെ വിളയാട്ടം

By Web TeamFirst Published Sep 12, 2022, 5:56 PM IST
Highlights

നിലമ്പൂരിൽ ജില്ലാ ആശുപത്രിയുടെ ഒപിക്കകത്ത് വരെ തെരുവുനായ്ക്കളെത്തി. ആശുപത്രിക്ക് അകത്തേക്ക് കടന്ന നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിക്കുകയായിരുന്നു

മലപ്പുറം: മലപ്പുറത്ത് തെരുവുനായ ശല്യം രൂക്ഷം. നിലമ്പൂര്‍ ജില്ലാ ആശുപത്രിക്കകത്ത് അടക്കം തെരുവുനായ കടന്നുകയറി.
നായ്ക്കളുടെ ആക്രണത്തെ തുടർന്നതുൾപ്പെടെയുള്ള കാരണങ്ങളാൽ ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എട്ടായിരത്തോളം പേര്‍ക്കാണ് കുത്തിവയ്പ് എടുക്കേണ്ടി വന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

രണ്ടു മാസം മുമ്പ് നിലമ്പൂരില്‍ പതിനെട്ടു പേരെ കടിച്ചു പരിക്കേല്‍പ്പിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷവും തെരുവു നായ ശല്യം രൂക്ഷമായി തന്നെ തുടരുകയാണ്. നിലമ്പൂരിൽ ജില്ലാ ആശുപത്രിയുടെ ഒപിക്കകത്ത് വരെ തെരുവുനായ്ക്കളെത്തി. ആശുപത്രിക്ക് അകത്തേക്ക് കടന്ന നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ഓടിക്കുകയായിരുന്നു.  

തെരുവു നായ്ക്കളുടെയും, വളര്‍ത്തു നായ്ക്കളുടെയും കടിയും മാന്തലും ഏറ്റ് കഴി‌ഞ്ഞ മാസം വരെ 7,284 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തെന്ന് ജില്ലാ ഇന്റര്‍ഗ്രേറ്റഡ് സര്‍വലയന്‍സ് പ്രോഗ്രം വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. ഓഗസ്റ്റില്‍ മാത്രം അഞ്ഞൂറോളം പേര്‍ കുത്തിവയ്പ്പ് എടുത്തു. എബിസി അടക്കമുള്ള പദ്ധതികള്‍  നടപ്പിലാക്കാന്‍ കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യക്കുറവ് നേരിടുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജില്ലയില്‍ തെരുവുനായയുടെ ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേലേമ്പ്ര സ്വദേശിയായ പന്ത്രണ്ടുകാരന്‍ മരിച്ചിരുന്നു. എന്നാല്‍ മരണകാരണം പേവിഷബാധ അല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

'ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും'; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു. 

നായ കുറുകെ ചാടി, സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മയുടെ കാൽ ഒടിഞ്ഞു തൂങ്ങി

കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

 

click me!