
പത്തനംതിട്ട: ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ജീവനക്കാരുടെ സുരക്ഷ പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കണ്ടക്ടറെ അസഭ്യം പറഞ്ഞത് മാത്രമല്ല, മറ്റൊരു വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. വനിതാ കണ്ടക്ടർമാർക്ക് ആവശ്യമായ സുരക്ഷ നൽകും. അവർക്ക് ഇത്തരത്തിലുള്ള പരാതികൾ ഉണ്ടെങ്കിൽ അടിയന്തരമായി യൂണിറ്റിൽ അറിയിച്ചു കഴിഞ്ഞാൽ നിയമപരമായ നടപടി സർക്കാർ എടുക്കുമെന്നും ഗണേഷ്കുമാർ വ്യക്തമാക്കി. എന്നാൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ വകുപ്പിട്ട് കേസെടുത്തെങ്കിലും പ്രതി ഷിബുവിനെ അടൂർ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റ കാരണത്തിലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും കെഎസ്ആർടിസി അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷ് കുമാർ പ്രതികരിച്ചു. സ്ഥിരമായി കയറുന്ന യാത്രക്കാരുടെ മുന്നിൽവച്ച് അപമാനിക്കപ്പെട്ടത് എറെ പ്രയാസമുണ്ടാക്കി. ഇനിയാർക്കും ഈ അവസ്ഥയുണ്ടാകരുത്. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മനീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam