എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 പേരിൽ ആറ് പേരുടെ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ അഞ്ച് പേർ കൊച്ചി നഗരത്തിലുള്ളവരാണ്.
കൊച്ചി: സാമൂഹിക വ്യാപന ഭീതി നിലനിൽക്കെ കൊച്ചി നഗരത്തിൽ കർശന നിയന്ത്രണം. നഗരത്തിലെ എട്ട് ഡിവിഷനുകൾ അടച്ചു. മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതിനിടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവശത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 പേരിൽ ആറ് പേരുടെ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ അഞ്ച് പേർ കൊച്ചി നഗരത്തിലുള്ളവരാണ്. കൊച്ചി കോർപ്പറേഷനിലെ 11,27,67 ഡിവിഷനുകൾ കൂടാതെ പാലാരിവട്ടം, ചക്കരപ്പറമ്പ് , കരണക്കോടം, ഗിരിനഗർ, പനമ്പിള്ളി നഗർ എന്നി സ്ഥലങ്ങൾ ഉൾപ്പെടുന്ന 43,44,46,55,56 ഡിവിഷനുകളും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. അതിർത്തികൾ പൊലീസ് സീൽ ചെയ്തു. ഇവിടെ ബാങ്കുകൾ ഉൾപ്പെടുള്ള സ്ഥാപനങ്ങൾ അടച്ചിടും. അവശ്യസർവ്വീസുകൾക്ക് മാത്രമാകും ഇളവ്.
ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരകരിച്ചതിന് പിന്നാലെ ആലുവ മാർക്കറ്റ് അടച്ചു. ഇയാളുടെ ഭാര്യക്കും മരുമകനും രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആലുവയിലെ സ്ഥിതി വിലയിരുത്തുന്നതിനായി മന്ത്രി വി എസ് സുനിൽകുമാർ നാളെ രാവിലെ 10.30ന് യോഗം വിളിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി കൗണ്ടറിൽ ജോലി ചെയ്തിരുന്ന പൊയ്ക്കാട്ടുശേരി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിലും കൊവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവള ജീവനക്കാരിയുടെ കുടുംബത്തെ നിരീക്ഷണത്തിലാക്കിയെന്നും പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കേസുകളുടെ എണ്ണം ഇനിയും ഉയർന്നാൽ കൊച്ചിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ഐജി വിജയ് സാക്കറെ ഇന്നലെ വ്യക്തമാക്കിയിരുന്നു.