
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പാലക്കാടേക്ക് വന്ന് കയറിയവനും കൊണ്ടുവന്നവനും മുങ്ങിയെന്നാണ് വിമർശനം. ജയിപ്പിക്കാൻ മുന്നിൽ നിന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് എന്നാന്ന് കോൺഗ്രസിൽ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടാണ് പാലക്കാടിനെ പ്രതിസന്ധിയിലാക്കിയത്. കെ മുരളീധരനെ മത്സരിപ്പിച്ചെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് വിമർശനം. പാർട്ടി നടപടി എടുത്തെങ്കിലും രാഹുലിനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് പ്രവർത്തകരെന്ന് വിമർശനം ഉയരുന്നുണ്ട്. രാഹുലിനെതിരെ പാർട്ടി അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വിശദമായ ചർച്ചയ്ക്ക് പിന്നാലെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വനിതാ നേതാക്കളുമായും നേതൃത്വം സംസാരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി അന്വേഷണം ഇല്ലാത്തത് പരാതി ഇല്ലാത്തത് കൊണ്ടാണെന്ന് എന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. പാര്‍ട്ടി മുമ്പാകെ പരാതിയും തെളിവും ഇല്ലാത്തതിനാൽ അന്വേഷണമില്ലെന്നാണ് നേതൃത്വം അറിയിക്കുന്നത്. പാര്‍ലമെന്‍ററി പാര്‍ട്ടിയിൽ നിന്ന് ഒഴിവാക്കിയതിനാൽ നിയമസഭയിൽ രാഹുലിനെ സംരക്ഷിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഇരിപ്പിടം മാറ്റണമെന്ന സ്പീക്കര്‍ക്ക് കത്ത് നൽകുന്നതിനെക്കുറിച്ച് മുന്നണി കൂടിയാലോചനയ്ക്ക് ശേഷം തീരുമാനിക്കും.
എന്നാല്‍, കോൺഗ്രസ് നടപടി പോരെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. ഉപതെരഞ്ഞെടുപ്പ് പേടിയില്ലെന്ന് പുറത്തുപറയുമ്പോഴും പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടായാൽ ബിജെപി നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലൈംഗിക ആരോപണങ്ങളിൽ സ്വീകരിച്ച മൃദുസമീപനങ്ങൾ കോൺഗ്രസ് തിരിച്ചടിക്ക് ഉപയോഗിക്കുന്നതും സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നു.