കൊല്ലത്ത് വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

By Web TeamFirst Published Sep 20, 2022, 7:46 PM IST
Highlights

കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.

കൊല്ലം : വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഭിരാമി ഇന്ന് വൈകിട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്‌പ്പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്. 

മകൾക്ക് മുന്നിലിട്ട് അച്ഛന് മർദ്ദനം, പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ

അതിനിടെ, കൊല്ലം ചടയമംഗലം അക്കോണത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ പഴകുളം സ്വദേശിനി ഇരുപത്തിനാല് വയസുള്ള ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ഇന്ന് രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ചടയമംഗലം അക്കോണം സ്വദേശിയായ ഭർത്താവ് കിഷോർ ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ കിഷോർ, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. 

 

 

click me!