
കോഴിക്കോട്: കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ കോൽക്കളി വേദിയിൽ ഉണ്ടായ സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാർപെറ്റ് ഇടേണ്ട ആവശ്യമില്ലായിരുന്നു. കുട്ടികളുടെ സുരക്ഷക്ക് തന്നെയാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു. കുറെ കുട്ടികൾ ചവിട്ടിയപ്പോൾ കാർപെറ്റിന് സംഭവിച്ച തകരാറാണ് ഇന്നലെ അപകടത്തിന് കാരണമായത്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കലോത്സവത്തിന്റെ ആദ്യ ദിനത്തിലാണ് വേദിയിലുണ്ടായിരുന്ന കാർപെറ്റിൽ തട്ടിവീണ്, കോൽക്കളി മത്സരത്തിലെ ഒരു മത്സരാർത്ഥിക്ക് പരിക്കേറ്റത്. വിദ്യാർത്ഥിയുടെ കാലിനും കൈക്കും പരിക്കേറ്റിരുന്നു. മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എന്നാൽ കൃത്യമായി പരിഹാരം കണ്ടില്ലെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സബ്ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധവുമായി എത്തിയിരുന്നു.
താത്ക്കാലികമായി നിർത്തിവെച്ച മത്സരം കാർപെറ്റ് മാറ്റിയതിന് ശേഷമാണ് തുടർന്നത്. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക. ആദ്യദിനത്തിലെ മത്സരങ്ങളിലെ ഫലമെത്തിയപ്പോൾ കണ്ണൂർ ജില്ലയാണ് മുന്നിൽ തൊട്ടുപിന്നിൽ കോഴിക്കോടുണ്ട്. കൊല്ലം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് നാലാം സ്ഥാനത്താണ്. കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യദിനത്തിൽ 60 മത്സരങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ഈ പോയിന്‍റ് നില.
കലോത്സവം രണ്ടാം ദിനത്തിലേക്ക്; മുന്നിൽ കണ്ണൂർ, രണ്ടാമത് കോഴിക്കോട്; ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന്