
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെയർവെൽ പരിപാടിയെ ചൊല്ലിയാണ് വിദ്യാർത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ നില അതീവ ഗുരുതരമാണ്. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് ഇന്നലെ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടാതെന്ന് ട്യൂഷൻ സെന്റർ നടത്തുന്ന അരുൺ സത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇന്നലെ അവധിയായിരുന്നതിനാൽ സംഘർഷ സമയത്ത് അധ്യാപകർ ആരും ഉണ്ടായിരുന്നില്ലെന്നും അരുൺ സത്യൻ പറഞ്ഞു. മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. മുതിർന്നവർ മർദിക്കാതെ ഇങ്ങനെ പരിക്കേൽക്കില്ല. വലിയ ആളുകൾ മർദിച്ചു എന്നാണ് മനസിലാക്കുന്നത്. മാരകമായ പരിക്കേറ്റിട്ടുണ്ട്. മുമ്പ് ഒരു സംഘർഷത്തിലും ഉൾപ്പെടാത്ത കുട്ടിയാണ് മകൻ. നാലര മണിക്കാണ് അടുത്ത കൂട്ടുകാരിൽ ഒരാൾ മകനെ വിളച്ചിറക്കി കൊണ്ടുപോയത്. ഏഴുമണിക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒന്നും സംസാരിക്കാതെ മുറിയിൽ പോയി കിടക്കുകയായിരുന്നു. പിന്നീട് ഛർദ്ദിയും മറ്റും വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam