
തൃശ്ശൂര്‍: ചാലക്കുടിയിൽ ഒമ്പത് വയസുകാരന് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ അച്ഛൻ ഷൈജൻ. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു. പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ല. തന്നെ വിളിച്ചു വരുത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. 15 മിനിറ്റിനകം താൻ എത്തിയെന്നും കൂടുതൽ പരാതികൾക്കില്ലെന്നും ഷൈജൻ പറഞ്ഞു.
ചാലക്കുടി സി എം ഐ കാർമൽ സ്കൂളിലെ വിദ്യാർത്ഥി ജെറാൾഡിനാണ് സ്കൂള്‍ പരിസരത്ത് നിന്ന് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പാമ്പുകടിയേൽക്കുന്നതിന് സമാനമായ പാടുകൾ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമായി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അതിനിടെ, തൃശ്ശൂർ ഒളരി യുപി സ്കൂൾ കെട്ടിടത്തിൽ നിന്ന് പാമ്പിനെ പിടികൂടി. ടീച്ചർമാരുടെ മുറിയിൽ നിന്നാണ് അണലിയെ പിടികൂടിയത്. വന്യ ജീവി ഉദ്യോഗസ്ഥര്‍ സ്കൂളിലെത്തി പാമ്പിനെ പിടികൂടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam