
തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും ആരോഗ്യവകുപ്പ് പ്രത്യേകമായി പഠിക്കുന്നു. ജില്ലകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി.
മൂന്ന് മാസം പിന്നിടുന്ന കോവിഡ് പോരാട്ടത്തിൽ കേരളം ലോകത്തിന് തന്നെ മികച്ച മാതൃകയാണ്. മരണനിരക്കിലും രോഗമുക്തി കണക്കിലും ദേശീയ ശരാശരിയെക്കാൾ മികച്ച നേട്ടം. അതിനിടയിലും വെല്ലുവിളിയായ ചില കണക്കുകളുണ്ട്. അതിൽ പ്രധാനം ഉറവിടമില്ലാത്ത രോഗികൾ തന്നെ. പോത്തൻ കോട് അബ്ദുൾ അസീസും മഞ്ചേരിയിൽ മരിച്ച കുഞ്ഞും അടക്കം 26 കേസുകളുടെ ഉറവിടം അവ്യക്തമാണ്.
നിലവിൽ ചികിത്സയിൽ ഉള്ള 102 പേരിൽ പതിനഞ്ചുപേർക്കും രോഗബാധ എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ കൂടിയാണ് പഠനം. ഒപ്പം സമൂഹ വ്യാപനസാധ്യതയും പഠിക്കും. മുൻഗണനാ വിഭാഗങ്ങളിലും റാൻഡം പരിശോധനക്കെടുത്ത സാംപിളുകളിലും ബഹൂഭൂരിപക്ഷവും നെഗറ്റീവായത് ആശ്വാസമാണ്. പക്ഷെ ഈ രണ്ടുവിഭാഗങ്ങളിലുമായി 925 ഫലം ഇനിയും വരാനുണ്ട്. ജില്ലകളിൽ ഇതിനായുള്ള കമ്മിറ്റികൾ രൂപീകരിച്ചാണ് പഠനം. പ്രാഥമിക യോഗം ചേർന്നു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് പരിശോധനയിൽ മുൻഗണന നൽകിയത് പോലെ പഠനത്തിലും മുൻഗണന നൽകും. വൈറസ് ബാധ ഓരോ വിഭാഗത്തിലുണ്ടാക്കിയ ആഘാതവും സ്വഭാവവും പഠിക്കും. പ്രവാസികൾ വരാനിരിക്കെ ഇവയടക്കം ചേർത്തുള്ള പഠനറിപ്പോർട്ട് അടുത്ത ഘട്ട പ്രവർത്തനത്തിൽ വലിയ സഹായകരമാകും. അടുത്ത ഘട്ടത്തിൽ ഏറ്റവും മോശം സാഹചര്യം വന്നാൽപ്പോലും നേരിടാൻ തയാറെടുത്ത് കൂടിയാണ് പഠനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam