
ആലപ്പുഴ: ആലപ്പുഴയിലെ സുഭദ്ര കൊലപാതകത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കലവൂർ കോർത്തുശ്ശേരിയിലെ വീട്ടിലാണ് മാത്യൂസും ശർമിളയുമായി തെളിവെടുപ്പ്. ശര്‍മിളയെയും മാത്യൂസിനെയും ഒറ്റയ്ക്കൊറ്റയ്ക്ക് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വീടിന് പിറക് വശത്ത് അൽപം മാറി ചതുപ്പിൽ നിന്ന് സുഭദ്ര ഉപയോഗിച്ച തലയണ പൊലീസ് കണ്ടെത്തി. കൊലയ്ക്കിടെ രക്ത പുരണ്ടതിനാല്‍ തലയണ ഉപേക്ഷിച്ചുവെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
സുഭദ്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാൾ കത്തിച്ച് കളഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ആദ്യം മാത്യൂസുമായി തെളിവെടുപ്പ് നടത്തിയ ഇടങ്ങളിൽ ഷർമിളയുമായി വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കുന്നതിനിടെ കോടതി വളപ്പിൽ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. മാധ്യമങ്ങൾക്ക് മുന്നിൽ ശർമിള പൊട്ടിക്കരഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നാണ് ശർമിള മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിലെ മാത്യുസ്, ശർമിള, റൈനോൾഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ മറ്റാർക്കും നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഓഗസ്റ്റ് നാലിന് കാണാതായ കടവന്ത്ര സ്വദേശി 73 കാരി സുഭദ്രയെ സെപ്റ്റംബർ 10 ന്നാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 7 ന്ന് ഉച്ചയ്ക്ക് സുഭദ്രയെ മാത്യൂസും ഷർമിളയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് റിമാന്റ് റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam