
കോഴിക്കോട്: കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസംഗം ചർച്ചാ വിഷയമായ സാഹചര്യത്തിൽ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. പ്രസംഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കുന്നു.
'എംടി എന്നോട് പറഞ്ഞത് ഇതാണ്. "ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്." സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പിങ്ങനെ. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു എന്നും ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്താണ് സുധീർ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് വായിക്കാം
ഇന്നലെ വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ കെഎൽഎഫ് ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്. "ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്." തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.