
ആലപ്പുഴ: കെ.കെ.മഹേശന്‍റെ ആത്മഹത്യ കേസിലെ അന്വേഷണം വെള്ളാപ്പള്ളി നടേശനിലേക്ക് എത്തിയതോടെ ,ലോക്കൽ പൊലീസിന് മേൽ സമ്മർദ്ദം ശക്തമായി. ഇതോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറാമെന്ന നിലപാടിലേക്ക് മാരാരിക്കുളം പൊലീസ് എത്തിയത്. അതേസമയം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഹേശന്‍റെ കുടുംബം.
ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനെയും സഹായി കെ.എൽ. അശോകനെയും ചോദ്യം ചെയ്ത ശേഷം കേസ് അന്വേഷണം നിലച്ചമട്ടായിരുന്നു. മൊഴികളും രേഖകളും പരിശോധിക്കാൻ സമയം വേണമെന്ന വിശദീകരണം മാത്രമാണ് പൊലീസ് ഒടുവിൽ നൽകിയത്. അന്വേഷണം അവസാനഘട്ടത്തിലെന്ന് ആവർത്തിച്ച പൊലീസിന് പക്ഷെ സമ്മർദ്ദം മൂലം മുന്നോട്ട് പോകാനായില്ല.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം മഹേശന്‍റെ കുടുംബവും ശക്തമാക്കി. ഇതോടെയാണ് പ്രത്യേക സംഘത്തെിനോ ക്രൈംബ്രാഞ്ചിനോ കേസ് കൈമാറണമെന്ന് മാരാരിക്കുളം സിഐ മേലുദ്യോഗസ്ഥർക്ക് കത്ത് നൽകിയത്. ഇതിനിടെ മൊഴിയെടുക്കാനെത്തിയ ലോക്കൽ പൊലീസ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിലെ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണവും ഉയർന്നു.
പ്രത്യേക അന്വേഷണസംഘമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കാണാനുള്ള ശ്രമത്തിലാണ് മഹേശന്‍റെ കുടുംബം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam