
മലപ്പുറം: മലപ്പുറം എളങ്കൂരിൽ വിഷ്ണുജയെന്ന യുവതി ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം ആക്ഷേപിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വിഷ്ണുജയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. പ്രഭിനും വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും ഇതിന്‍റെ കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാർ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. വിഷ്ണുജയെ പ്രഭിന്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു എന്ന് സുഹൃത്ത് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam