
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേരളത്തിൽ പ്രളയം വന്നുപോയത്. അന്ന് ചിലരെങ്കിലും പറഞ്ഞു, വരാനിരിക്കുന്നത് കടുത്ത വരൾച്ചയാണെന്ന്. ആ വാചകം അന്വർത്ഥമാകുന്ന അന്തരീക്ഷമാണ് ഇപ്പോൾ കേരളം നേരിട്ടു കൊണ്ടിരിക്കുന്നത്. ദിനംപ്രതി കേരളത്തിലെ ഓരോ ജില്ലയും ചുട്ടുപൊള്ളുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ വലിയ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
-മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളാണ് കേരളത്തിലെ വേനൽക്കാലം. മാർച്ച് മാസം പകുതിയൊക്കെ കഴിയുമ്പോഴാണ് വേനൽ കടുത്ത അവസ്ഥയിലേക്ക് എത്തുന്നത്. ചൂട് ക്രമേണ വർദ്ധിക്കാൻ ആരംഭിക്കുന്നത് ഈ മാസങ്ങളിലാണ്. എന്നാൽ ഈ വർഷം ഫെബ്രുവരി മുതൽ ചൂട് കൂടിയ അവസ്ഥയിലാണ്. വേനൽമഴ തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോഴത്തെ കേരളത്തിലെ താപനില അനുസരിച്ച് ചൂട് നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ വി മിനി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്തിറക്കിയ വിശകലനക്കുറിപ്പിൽ സംസ്ഥാനത്തെ പലയിടങ്ങളിലെയും താപനില 1.6 മുതൽ മൂന്ന് ഡിഗ്രി വരെ ശരാശരിയിൽ കൂടുതലായിഎന്ന് വ്യക്തമാക്കിയിരുന്നു. വേനൽമഴ ഇതുവരെ പെയ്തു തുടങ്ങിയിട്ടില്ല. ചൂട് വർദ്ധിക്കാൻ ഇതും കാരണമാണ്. ഈ അവസ്ഥ തുടർന്നാൽ സൂര്യാതപത്തിനും ഉഷ്ണതരംഗത്തിനും സാധ്യത വർദ്ധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏപ്രിൽ മാസങ്ങളിലാണ് ചൂട് ഏറ്റവും കൂടുതലാകുന്നത് എന്നിരിക്കെ ഈ വർഷം ഫെബ്രുവരിയിൽ തന്നെ വേനൽ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുകയാണ്.
പലയിടങ്ങളിലും കൃഷിയും മറ്റ് ഉപജീവനമാർഗങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ പ്രധാന ഉപജീവനമാർഗ്ഗമായി ആടുവളർത്തൽ ജലക്ഷാമം മൂലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. അതുപോലെ കുട്ടനാട്ടിൽ പലയിടത്തും കൃഷി നിർത്തി വച്ചിരിക്കുകയാണ്. ചൂടിനെ തരണം ചെയ്യാൻ തക്ക ശേഷിയുള്ള അട്ടപ്പാടി ബ്ലോക്ക് എന്നയിനം ആടുകളാണ് ഇവിടെയുള്ളത്. അവയ്ക്ക് പോലും ഈ വേനലിനെ മറികടക്കാൻ സാധിക്കുന്നില്ല.
കോഴിക്കോട് ജില്ലയിലാണ് ചൂട് അധികമായി കാണപ്പെടുന്നത്. എന്നാൽ സംസ്ഥാനത്തെ പല ജില്ലകളിലും ഓരോ ദിവസവും അനുഭവപ്പെടുന്ന ചൂടുന്റെ താപനിലയിൽ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. 38 ഡിഗ്രി ചൂടാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും കൂടിയ താപനില. ഇത് 41 ലേക്ക് എത്തുന്നതോടെ ഉഷ്ണ തരംഗവും സൂര്യഘാതവും അടക്കം സംഭവിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ പാലക്കാട്, പുനലൂർ എന്നിവിടങ്ങളിൽ താപനില 41 ഡിഗ്രിക്ക് മുകളിൽ എത്തിയിരുന്നു. ഈ വർഷം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകൾ കോട്ടയം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളാണ്. വേനൽമഴ ലഭിച്ചില്ലെങ്കിൽ പല ജില്ലകളിലും സൂര്യാഘാതമുണ്ടാകാൻ സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ നാല് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. ഈ നിലയിൽ പോയാൽ പന്ത്രണ്ടാം തീയതിയാവുമ്പോൾ താപനില 10 ഡിഗ്രി വരെ ഉയരാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണകേന്ദ്രത്തിന്‍റെ ഗ്രാഫുകൾ പറയുന്നത്. ഈ വർദ്ധനവ് സൂര്യാഘാതത്തിനും മുകളിൽ ഉഷ്ണതരംഗമെന്ന് അവസ്ഥയാണ്. വേനൽ ക്രമാതീതമായി കടുത്താൽ കാട്ടു തീ പടർന്നു പിടിക്കാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും ജനജീവിതത്തെ പൊള്ളിക്കുകയാണ് ഈ വർഷത്തെ വേനൽക്കാലം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam