
തൃശ്ശൂർ: തൃശ്ശൂരിലെ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനിൽ നായയുമായി എത്തി പരാക്രമം നടത്തിയ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കൂനംമൂച്ചി സ്വദേശി വിൻസന്റിനെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ നായയുമായി എത്തിയ വിൻസെന്റ് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിപ്പിച്ചു. വാഹനാപകട കേസിൽ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിൻസെന്റിന്റെ പരാക്രമം. 'അമേരിക്കൻ ബുള്ളി' എന്ന വിഭാഗത്തിൽപ്പെട്ട നായയുമായാണ് ഇയാൾ കാറിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസുകാരെ മർദ്ദിക്കാൻ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ‍്‍പ്പെടുത്തിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വാഹമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് വിൻസെന്റിന്റെതിരെ കണ്ടാണിശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറിൽ എത്തി. എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് വിൻസെന്റ് പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചു വിടുകയയാരുന്നു. കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിൻസെന്റിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ മദ്യപിച്ചാണോ സ്റ്റേഷനിൽ എത്തിയതെന്ന് സംശയമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും. വിൻസെന്റ് പ്രവാസിയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam