
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം ചൊവ്വാഴ്ച വരെ നീട്ടി. വയനാട് ഒഴികെ ഉള്ള ജില്ലകളിൽ താപനില ശരാശരി രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
താപ തീവ്രതയുടെ തോതും ഉയർന്നേക്കും. സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതൽ ഉള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസ് ഒഴിവാക്കണമെന്ന നിര്‍ദേശവും നൽകി.
നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്. പാലക്കാടാണ് ശനിയാഴ്ച ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 39.1 ഡിഗ്രി സെല്‍ഷ്യസ്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രിയിലും താപനില 27 ഡിഗ്രിക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam