
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് ഇഡിക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ. പണം നൽകിയത് മകളുടെ വിവാഹത്തിന് വേണ്ടിയാണെന്നും സുനിൽ കുമാർ ഇഡിക്ക് മൊഴി നല്‍കി. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുനില്‍ കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിലാണ് ഇയാള്‍ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയത്. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. അതേ സമയം സതീഷ് കുമാറിന്‍റെ ബെനാമിയാണോ സുനില്‍ കുമാര്‍ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.
അതേ സമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും. ഇപ്പോൾ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.
സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് കണ്ണന്‍റെ സഹായികൾ ഇഡിക്ക് മുമ്പാകെ രേഖകളുമായി എത്തിയത്. കണ്ണന്‍റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ഭൂമി, നിക്ഷേപങ്ങൾ, സ്വർണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മുഖ്യപ്രതി സതീഷ് കുമാറുമായുള്ള സൗഹൃദവും ഒപ്പം നടത്തിയ വിദേശ യാത്രകളും തൃശൂർ സഹകരണ ബാങ്ക് ഭാരവാഹി എന്ന നിലയിൽ കണ്ണൻ നൽകിയ സഹായങ്ങളുമാണ് സംശയ നിഴലിലുള്ളത്. എന്നാല്‍, കണ്ണന്‍ സമര്‍പ്പിച്ച രേഖകൾ അപൂർണമാണെന്നാണ് ഇഡി അറിയിക്കുന്നത്.
സതീഷ് കുമാർ ഒരു കോടി രൂപ നൽകിയെന്ന് എസ് ടി ജ്വല്ലറി ഉടമ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ എം കെ കണ്ണന്‍റെ പ്രതിനിധികൾ ഇന്നലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയിരുന്നു. ഇന്നലെ രാവിലെയാണ് എം.കെ. കണ്ണന്‍റെ പ്രതിനിധികള്‍ ഇഡി ഓഫീസിലെത്തിയത്. എം.കെ. കണ്ണന്‍റെ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി അനുവദിച്ച സമയപരിധി ഇന്നലെ ആയിരുന്നു. ഇതിനിടെയാണ് എം.കെ. കണ്ണന്‍ നേരിട്ടെത്താതെ പ്രതിനിധികള്‍ രേഖകളുമായി ഇഡി ഓഫീസിലെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam