
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലും കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ചും നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം മുതിര്‍ന്ന നേതാക്കള്‍ തീരുമാനിക്കുമെന്നും പേരാവൂരിൽ വന്ന ഫ്ലക്സുകള്‍ മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിച്ചാൽ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറുന്നകാര്യത്തിലടക്കം പല വാര്‍ത്തകള്‍ താനും കണ്ടിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയിൽ നിന്നും അയ്യപ്പ സംഗമ ക്രമക്കേടിൽ നിന്നും ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും ദേവസ്വം മന്ത്രി രാജവെക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണക്കൊള്ള പോലെ വലുതാണ് ആഗോള അയ്യപ്പ സംഗമത്തിലെ തട്ടിപ്പും. വസ്തുനിഷ്ടമായല്ല ദേവസ്വം മന്ത്രിയും ബോര്‍ഡും പറയുന്നത്. ഗൂഢാലോചന, പണാപഹരണം, കൃത്രിമ രേഖ ഉണ്ടാക്കൽ എന്നിവ നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണം. ധൂര്‍ത്തും വകമാറ്റി ചെലവഴിക്കലുമാണ് നടന്നത്. ഊരാളുങ്കൽ സൊസൈറ്റിയുടെ മറവിലാണ് തട്ടിപ്പ്. ഇക്കാര്യത്തിൽ എംവി ഗോവിന്ദൻ ഉരുണ്ടുകളിക്കുകയാണ്. പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ് ഒതുക്കാൻ സിപിഎം ശ്രമിക്കുകയാണ്. സിപിഎം നേതാക്കളെയും സഹയാത്രികരെയും സഹായിക്കാൻ ആണ് പാർട്ടി എല്ലാ കാലവും ശ്രമിച്ചതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുകയാണെങ്കിൽ പുതിയ കെപിസിസി അധ്യക്ഷനെയും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം തീരുമാനിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ തീരുമാനമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുതിര്‍ന്ന നേതാവ് ബെന്നി ബെഹനാനെ അടക്കം പരിഗണിക്കുന്നതായും വാര്‍ത്ത പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് സണ്ണി ജോസഫ് മത്സരിക്കുന്ന കാര്യം വിട്ടുപറയാതെ പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam