
കൊച്ചി: ഹെലികോപ്ടറിൽ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച അനുജിത്തിന്‍റെ ഹൃദയം സ്വീകരിച്ച തൃപ്പൂണിത്തറ സ്വദേശി സണ്ണി ആശുപത്രി വിട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായാണ് സണ്ണി വീട്ടിലേക്ക് മടങ്ങിയത്.
പുതുജീവൻ നൽകിയതിന് അനുജിത്തിന്‍റെ കുടുംബത്തോട് സണ്ണി നന്ദി പറഞ്ഞു. നടക്കാൻ പോലും ആകാതെ ആശുപത്രിയിലെത്തിയ സണ്ണി ജീവനക്കാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ സണ്ണിയുമായി വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിച്ചു. മന്ത്രിയുടെ വാക്കുകള്‍ക്ക് സണ്ണി കൈ കൂപ്പി നന്ദി പറഞ്ഞു. കൊവിഡിന് ശേഷം നേരിട്ട് കാണാമെന്ന് സണ്ണിക്ക് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി.
ജൂലൈ 14 ന് കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തിലാണ് അനുജിത്തിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടര്‍ന്ന് അനുജിത്തിന്‍റെ കുടംബം അവയവ ദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയവും കൈകളുമടക്കം എട്ട് അവയവങ്ങളാണ് ദാനം ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാർ ഹെലികോപ്ടറിലായിരുന്നു അവയവങ്ങൾ കൊച്ചിയിലെത്തിച്ചത്.
Also Read: ഒരു ജീവൻ എട്ടായി പകുത്ത് നൽകിയ അനുജിത്തിന് വേദനയോടെ, സ്നേഹത്തോടെ വിട നൽകി നാട്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam