
കൊല്ലം : കൊല്ലം നിലമേലിലിൽ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സിഐടിയു ചുമട്ടുതൊഴിലാളികൾ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ യൂണിയൻ ജില്ലാ പ്രസിഡന്റിനെ ചുതലപെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ. മുതലാളി തൊഴിലാളി ബന്ധം അനിവാര്യമാണെന്നും തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ജയമോഹൻ പറഞ്ഞു. അതെ സമയം മുതലാളിയെ അസാധാരണ സാഹചര്യത്തിൽ കണ്ട തൊഴിലാളിയെ ഗോഡൗണിൽവെച്ച് മർദ്ദിച്ച സംഭവവും ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഐടിയു പ്രവർത്തകൻ മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്നാണ് പരിക്കേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാൻ പറഞ്ഞത്. സംഭവത്തിൽ 13 സി ഐ ടി യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ആരെയും പിടികൂടിയിട്ടില്ല. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ചടയമംഗലം പൊലീസ് അറിയിച്ചു. യൂണിയന്‍ കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മര്‍ദനമേറ്റത്.
ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്റെ തുടക്കമെന്ന് ഷാൻ പറയുന്നു. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രദേശത്തു ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് ആരോപണമുണ്ട്. സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മര്‍ദിച്ചിരുന്നു എന്നാണ് സിഐടിയുവിന്റെ വാദം.
മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഷോപ്പിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഷാനിനെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. വ്യക്തിവിരോധമാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
Read More : കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam