
മലപ്പുറം: മുസ്ളിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ കേസിലെ അപ്പീലിൽ സുപ്രീം കോടതി നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയെന്ന് പാണക്കാട് സാദിഖലി തങ്ങൾ. സർക്കാരിന്റെ വേട്ടയാടൽ രീതിക്കേറ്റ കനത്ത പ്രഹരമെന്നാണ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നത്. കെ എം ഷാജിക്ക് അഭിനന്ദനങ്ങളെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രം നിരന്തരം പരീക്ഷിക്കുന്ന ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ പ്രയോഗിക്കാനായിരുന്നു ഇടത് സര്‍ക്കാരിന്റെ ശ്രമം. ഭരണകൂടം നീതിരഹിതമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാല്‍ നീതി നല്‍കാന്‍ ഇന്ത്യയിലൊരു സംവിധാനമുണ്ടെന്നത് മറന്നതിന്റെ തിരിച്ചടിയായിരുന്നു സുപ്രീംകോടതിയില്‍ കണ്ടതെന്നും പാണക്കാട് തങ്ങൾ കൂട്ടിച്ചേർക്കുന്നു.
പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 54 സാക്ഷി മൊഴികൾ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാൽ അന്വേഷണം നടക്കുമ്പോൾ അത് പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിൻ്റെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam