
ദില്ലി: സീറോമലബാർ ഭൂമിയിടപാട് കേസ് സുപ്രീം കോടതി ഒക്ടോബർ 19ലേക്ക് മാറ്റി. ഹൈക്കോടതി വിധിക്കെതിരായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നല്‍കിയ ഹർജിയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. കേസിൽ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കർദ്ദിനാൾ ആലഞ്ചേരിയാണ് കോടതിയെ സമീപിച്ചത്. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
കേസന്വേഷണത്തിന്‍റെ ഭാഗമായി ഇടനിലക്കാർക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.
ഭൂമിയിടപാടിൽ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്. ഇടപാടുകൾ കാനോൻ നിയമപ്രകാരമാണെന്നാണ് സർക്കാർ പറയുന്നത്. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2020ൽ വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടാണ് സർക്കാർ സുപ്രീംകോടതിയിലും സമർപ്പിച്ചിരിക്കുന്നത്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യഥാർത്ഥ പട്ടയത്തിൻ്റെ അവകാശിയെയും കണ്ടെത്തിയ പൊലീസും കൂടുതൽ അന്വേഷണം ശുപാർശ ചെയ്തിരുന്നു. അതിവേഗം റിപ്പോർട്ട് നൽകാനായിരുന്നു നിദ്ദേശം.
ബഫർ സോണിൽ കേന്ദ്രം സുപ്രീം കോടതിയിൽ, പുന പരിശോധനാ ഹർജി നൽകി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam