
കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞും നിയമനം നല്‍കിയ വിഷയം അന്തിമ വാദത്തില്‍ പരിഗണിച്ചപ്പോള്‍ 60 വയസ് കഴിഞ്ഞവരെ വിസിമാരായി പുനര്‍നിയമിക്കാനാവില്ലെന്ന സര്‍വകലാശാല ചട്ടം ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പുനര്‍ നിയമനത്തിന് ഈ ചട്ടം ബാധമല്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും, ഇളവ് അനുവദിക്കാനാവില്ലെന്ന് ഗവര്‍ണ്ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോനി ജനറല്‍ ആര്‍ വെങ്കിട്ട രമണിയും കോടതിയെ അറിയിച്ചിരുന്നു. സർക്കാരിനും കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണ്ണായകമാണ് വിധി.