വിവാദ ഭൂമിയിടപാട്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയു‌ടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Aug 16, 2022, 7:09 AM IST
Highlights

സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും.

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നൽകിയ വിവിധ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലവും കോടതി ഇന്ന് പരിഗണിക്കും. കേസിലെ കക്ഷി ചേരാനായി നൽകിയ ഹർജികളും ഇന്ന് പരിഗണിക്കും. കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലം നിർണായകമായേക്കും. 

സിറോ മലബാർസഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും

അതേസമയം, സിറോ മലബാർസഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് സിനഡിലെ പ്രധാന അജണ്ടകളിലൊന്ന്. സംരക്ഷിത വനമേഖലകൾ നിശ്ചയിക്കുന്നതിൽ കർഷക താൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നാണ് സഭ സ്വീകരിച്ച നിലപാട്. ഇക്കാര്യത്തിലുള്ള തുടർന്നടപടികൾ സിനഡിൽ ചർച്ചയാകും. വനാതിർത്തിയിൽനിന്നുള്ള ബഫർസോൺ ഒരുകിലോമീറ്റർ ദൂരപരിധിയെ ശക്തമായി എതിർക്കാൻ സാധ്യതയുണ്ട്. 

എറണാകുളം അങ്കമാലി അതിരൂപതയിലെ കുബാന ഏകീകരണവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും സിനഡ് ചർച്ച ചെയ്യും. ജനാഭിമുഖ ജനാഭിമുഖ കുർബാന തുടരണോ എന്ന കാര്യവും വിശദമായി ചർച്ച ചെയ്യും. വത്തിക്കാൻ നേരിട്ട് ബിഷപ് ആന്‍റണി കരിയിലിനെ പുറത്താക്കിയത് അതിരൂപതയിലെ പ്രശ്നങ്ങൾ രൂക്ഷമാക്കിയിട്ടുണ്ട്. സിനഡ് നടപടികളിലുള്ള കടുത്ത എതിർപ്പ് പരസ്യമാക്കി ആന്‍റണി കരിയിൽ എഴുതിയ തുറന്ന കത്തും സിനഡ് സമ്മേളനത്തിന്‍റെ ചർച്ചയിൽ വരും. ജനാഭിമുഖ കുർബാന തുടരണമെന്നാണ് അതിരൂപത സംരക്ഷണ സമിതി നൽകിയ നിവേദനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സിനഡ് സമ്മേളനം രണ്ടാഴ്ച നീണ്ട് നിൽക്കും. 61 ബിഷപ്പുമാർ സിനഡ് സമ്മേളനത്തിൽ പങ്കെടുക്കുക.

click me!